വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച പപ്പട പായ്ക്കറ്റാണ് കേസിൽ നിർണായകമായതെന്ന് ആന്ധ്രാ പോലീസ് പറഞ്ഞു. കേസിൽ കർണാടകയിലെ ബല്ലാരി ജില്ലക്കാരായ ബസവരാജു (31), കോട്രേഷ് (36) എന്നിവരെ അനന്തപൂർ രായദുർഗം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 23നാണ് അനന്തപൂർ ജില്ലയിലെ പുലാകുർത്തി ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഭാഗികമായി കത്തിയ ഒരു കന്നഡ പത്രം, വസ്ത്രങ്ങൾ, പൂണൂൽ, പപ്പട പാക്കറ്റ് എന്നിവ കണ്ടെടുത്തു.
ഈ പപ്പട പാക്കറ്റാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പപ്പടത്തിന്റെ നിർമാതാക്കൾ ചെന്നൈയിലാണെന്ന് കണ്ടെത്തിയ പോലീസ്, ഇതിന്റെ വിതരണക്കാർ ബെല്ലാരിയിലുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് അവിടെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുരാജു റാവു എന്ന സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പപ്പട വ്യാപാരിയെ കാണാനില്ലെന്ന വിവരം പോലീസ് അറിയുന്നത്.
ഇതേത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മൃതദേഹം ഗുരുരാജുവിന്റേതാണെന്ന് സ്ഥിരീകരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതികൾ ഗുരുരാജുവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.